തലൈവരുടെ ‘പേട്ട’ കാർത്തിക്ക് സുബ്ബരാജ് കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററിലെത്തിയ പേട്ടയിൽ വിജയ് സേതുപതി, നവാസുധീൻ സിദ്ദിഖി, ബോബി സിംഹ, ശശികുമാർ, തൃഷ, മാളവിക മോഹനൻ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്. സൺ പിക്ചേഴ്‌സ് നിർമിച്ച ചിത്രം കേരളത്തിൽ വിതരണം നടത്തിയത് മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. നാളുകൾക്ക് ശേഷം ഔട്ട് ആൻഡ് ഔട്ട് മാസ്സ് മസാല ചിത്രം രജിനിയിൽ നിന്നു ലഭിച്ച തൃപ്തിയായിരിക്കും പടം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ലഭിക്കുക. കൃത്യമായി പറഞ്ഞാൽ രജനിഫൈഡ് എന്നു തന്നെ.
കോളേജ് ഹോസ്റ്റലിലെ വാർഡൻ ആയി എത്തുന്ന കാളിയും തുടർന്ന് അവിടെയുണ്ടാകുന്ന സംഭവങ്ങൾ കാളിയുമായും അയാളുടെ ഭൂതകാലമായും ബന്ധപ്പെടുന്നതും അവിടെ നിന്നുമുള്ള കാളിയുടെ പ്രതികാരകഥയുമാണ് പേട്ട പറയുന്നത്.
പൂർണമായും രജനികാന്ത് ‘മോഷ്ടിച്ച’ സിനിമ. ആദ്യ ടൈറ്റിൽ കാർഡ് മുതൽ അവസാന ഡയലോഡ് വരെ തലൈവർ ഫാൻസിന് രോമാഞ്ചമാണ്. തങ്ങൾക്ക് ലഭിച്ച ഭാഗം രജനിയുടെ ഒപ്പത്തിനൊപ്പം നിന്നു ഭംഗിയാക്കാൻ മക്കൾ സെൽവനും നവാസുധീൻ സിദ്ദിഖിയ്ക്കും സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും ലൈറ്റിങ്ങും സിനിമയുടെയും തലൈവരുടെയും അഴകും മാസ്സ് അപ്പീലും വർധിപ്പിക്കുന്നതായിരുന്നു. ട്രയ്ലർ മുതൽ ഇപ്പോൾ സിനിമ തീരുന്നത് വരെയുള്ള മരണ മാസ്, രോമാഞ്ചം സീനുകൾക്ക് ബിജിഎം ചെയ്ത അനിരുദ്ധ് ഗംഭീര കയ്യടി അർഹിക്കുന്നു.
ആക്ഷൻ നിർവഹിച്ച പീറ്റർ ഹെയ്‌നും എഡിറ്റിംഗ് ചെയ്ത വിവേക് ഹർഷനും ആത്മാർത്ഥത പുലർത്തുന്ന മികച്ച വർക്കുകൾ തന്നെ ഒരുക്കി.
സുബ്ബരാജിന്റെ മികച്ച ചിത്രമല്ലെങ്കിലും രജിനി ആരാധകർക്ക് അദ്ദേഹം നൽകിയ വലിയ വിരുന്ന് തന്നെയാണ് പേട്ട. ആദ്യാവസാനം ഒരു മരണമാസ് പടം കാണാൻ പോകുന്നവരെ ഒരിക്കലും നിരാശരാക്കില്ല പേട്ട.