കേരളത്തിന്റെ ഫുട്‌ബോൾ പ്രണയവും പ്രാന്തും പുതിയ കഥയല്ല. പ്രായഭേദമെന്യേ ഈ പ്രാന്തിന് ഇക്കാലമത്രയും യാതൊരു മാറ്റവുമില്ല.
അത്തരത്തിൽ ഫുട്‌ബോളിൽ ചാലിച്ച ഒരു പ്രണയകഥയുമായിട്ടാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് ഇന്ന് തീയേറ്ററുകളിൽ എത്തുന്നത്.
മിഥുൻ മാനുവൽ സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രം വിപിനൻ ഉൾപ്പെടുന്ന അർജന്റീന ഫാന്സിന്റെയും മേഹറുന്നീസ നയിക്കുന്ന ബ്രസീൽ ഫാന്സിന്റെയും ലോകകപ്പ് രസക്കാഴ്ചകളിലൂടെ മുന്നോട്ട് പോവുന്നു.
വിപിനൻ, മേഹറുന്നീസ എന്നിവരായി യഥാക്രമം കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.
ലോകകപ്പും കാട്ടൂർക്കടവ് വിശേഷങ്ങളുമായി പോകുന്ന ആദ്യ പകുതിയും പ്രണയത്തിൽ രസച്ചരട് മുറിയാതെ പോവുന്ന രണ്ടാം പകുതിയും കാട്ടൂർകടവിനെ പ്രിയപ്പെട്ടതാക്കുന്നു. ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ചിരുത്ത രീതിയിൽ ചിത്രത്തെ മുന്നോട് കൊണ്ട് പോവുന്നതിൽ മിഥുൻ മാനുവൽ വിജയിച്ചിട്ടുണ്ട്. റെനദേവ് ഒരുക്കിയ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവും എടുത്തു പറയേണ്ട പ്ലസ് പോയിന്റുകൾ ആണ്.
അർജന്റീന കപ്പ് എടുക്കുന്നത് സ്വപ്നം കണ്ട വിപിനന്റെയും മേഹറിന്റെയും കാട്ടൂർക്കടവ് വിശേഷങ്ങൾ പറഞ്ഞു നിർത്തുന്നിടത്തു മറ്റൊരു ലോകകപ്പിലേയ്ക്കുള്ള ആവേശവും കാത്തിരിപ്പും നൽകാനും സംവിധായകൻ മറന്നിട്ടില്ല. ഇവിടെ ഫുട്‌ബോളിന് ഫുട്‌ബോളും പ്രണയത്തിന് പ്രണയവും ഉണ്ട്.. കുറച്ചു മണിക്കൂറുകൾ ചിരിച്ചും രോമാഞ്ചം ഉണർത്തിയും കണ്ടു തീർക്കാവുന്ന ഒരു കൂട്ടം ആരാധകരുടെ വാർത്തകൾ…!