നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്തു കുപ്രസിദ്ധ പയ്യന് ശേഷം തീയേറ്ററുകളിൽ എത്തിയ ടോവിനോ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. AJ സിനിമ കമ്പനിക്ക് വേണ്ടി ആന്റോ ജോസഫ് നിർമിച്ച ചിത്രം ഒരുപാട് പ്രതീക്ഷകൾക്ക് ശേഷമാണ് തീയേറ്ററുകളിൽ ഇന്ന് എത്തിയത്. ടോവിനോയെ കൂടാതെ ഉർവശി, മാമുക്കോയ, ഹരീഷ് കണാരൻ, സിദ്ദിഖ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ പിതാവിന്റെ മരണശേഷം തന്റെ ഉമ്മയെ അന്വേഷിച്ചു പോവുന്ന കാഴ്ച്ചകളും കഥകളുമാണ് എന്റെ ഉമ്മാന്റെ പേര് കാട്ടി തരുന്നത്.
ജോസ് സെബാസ്റ്റ്യൻ, ശരത് എന്നിവർ ഒരുക്കിയ തിരക്കഥ സിനിമയുടെ നട്ടെല്ല് ആയി തന്നെ നിൽക്കുന്നു. ജോർഡി പ്ലാനൽ ക്ലോസയുടെ ഛായാഗ്രഹണം തലശ്ശേരിയുടെയും ലക്‌നൗവിന്റെയും സൗന്ദര്യം എടുത്തു കാട്ടുന്നുണ്ട്. മികച്ച രീതിയിൽ തന്നെ സംഗീതം നിർവഹിച്ച ഗോപി സുന്ദറും കയ്യടി അർഹിക്കുന്നു.
തന്റെ അഭിനയ ജീവിതത്തിൽ ഓർത്തു വയ്ക്കാൻ കഴിയുന്ന മികച്ച കഥാപത്രങ്ങൾ തന്നെയാണ് ടോവിനോ, ഉർവശി എന്നിവർ കാഴ്ച വച്ചത്. നിഷ്കളങ്കതയും പിടിവാശി നിറഞ്ഞ പിതാവിന്റെ ശിക്ഷണത്തിൽ വളർന്ന മകനെയും സ്ക്രീനിൽ ഭംഗിയായി എത്തിച്ചിട്ടുണ്ട് ടോവിനോ.
ഈ ക്രിസ്മസ് കാലത്ത് കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാൻ ഏറ്റവും നല്ല ഓപ്‌ഷൻ തന്നെയാണ് എന്റെ ഉമ്മാന്റെ പേര്. ക്രിസ്മസ് സിനിമ തേരോട്ടത്തിൽ മികച്ചൊരു സ്ഥാനം തന്നെ ഹമീദും ഉമ്മയും അർഹിക്കുന്നു