മായാനദിക്ക് ശേഷം ഏറെ പ്രതീക്ഷകളോടെയായിരുന്നു മറഡോണ എന്ന ടോവിനോ ചിത്രം തീയേറ്ററുകളിൽ എത്തിയത്.. മിനി സ്റ്റുഡിയോ നിർമിച്ചു കൃഷ്ണ മൂർത്തി കഥയെഴുതി വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. പാട്ടുകളും ടീസറും ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഓളം ഉണ്ടാക്കിയിരുന്നു.
മറഡോണ എന്ന ചെറുപ്പക്കാരൻ ഒരു നല്ലതല്ലാത്ത സാഹചര്യത്തിൽ ബാംഗ്ളൂർ ഉള്ള തന്റെ അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് മാറി താമസിക്കുകയും തുടർന്ന് മറഡോണയെ ചുറ്റി പറ്റിയുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയുമാണ് ചിത്രം പോകുന്നത്. കേരളത്തിലും കർണാടകയിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. Maradona എന്ന പേരിൽ 8 അക്ഷരങ്ങൾ ആധ്യക്ഷരമായി വരുന്ന പേരുകൾ തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ എന്നതും രസകരമാണ്. മറഡോണയായി ടോവിനോ നിറഞ്ഞാടി എന്നു തന്നെ വേണം പറയാൻ. റൊമാന്റിക് ആയും കുറച്ചു ഡാർക്ക് ഷെയ്ഡ് ഉള്ള മറഡോണയായും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട് താരം. ആദ്യ ചിത്രമെന്ന തോന്നിപ്പിക്കാത്ത രീതിയിൽ നായികയായി വന്ന ശരണ്യ തന്റെ ഭാഗം ഗംഭീരമാക്കി. മറഡോണയുടെ സുഹൃത്തായി സുധി എന്ന കഥാപാത്രം ചെയ്ത ടിറ്റോ വിൽസൻ, ചെമ്പൻ വിനോദ്, ലിയോണ ലിഷോയ് എന്നിവരും തന്റെ ഭാഗം മികച്ചതാക്കി.
ദീപക് ഡി മേനോന്റെ ഛായാഗ്രഹണം തൃപ്തികരമായിരുന്നു. ചിക്കമന്ഗ്ലൂര്, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ എടുത്തു പറയേണ്ടവയാണ്. സുഷിൻ ശ്യാം നിർവഹിച്ച സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രണയ രംഗങ്ങളിലും സംഘട്ടന രംഗങ്ങളിലും അതേ ഫീൽ കൊണ്ടു വരാൻ സുഷിന് സാധിച്ചിട്ടുണ്ട്. സൈജു ശ്രീധരന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മോടി കൂട്ടുന്നു.
കുച്ചു കൂടി ഭംഗിയിൽ പറഞ്ഞാൽ ആസ്വാദനത്തിൽ മനം മയക്കും മറഡോണ. എന്തു കൊണ്ടും കുടുംബത്തോടൊപ്പം തീയേറ്ററുകളിൽ തന്നെ കാണാവുന്ന നല്ലൊരു ചിത്രമാണ് മറഡോണ.