തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കും അതിൽ ടോവിനോ നായകനാവുന്നു എന്നതിലും ഒരുപാട് പ്രതീക്ഷകൾക്ക് അന്ത്യം കുറിച്ചു കൊണ്ടാണ് ഒരു കുപ്രസിദ്ധ പയ്യൻ തീയേറ്ററുകളിൽ എത്തിയത്. അജയൻ എന്ന അനാഥ യുവാവ് ആയി ടോവിനോ ചിത്രത്തിൽ എത്തുന്നു.
സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ താനറിയാത്ത ഒരു സംഭവത്തിൽ പറത്തു ചേർക്കപ്പെടേണ്ടി വരുന്ന യുവാവിന്റെ കഥയാണ് ഒരു കുപ്രസിദ്ധ പയ്യൻ പറയുന്നത്.
ടോവിനൊ തോമസിനെ കൂടാതെ സിദ്ദിഖ്, നിമിഷ സജയൻ, അനു സിതാര, നെടുമുടി വേണു, ഔചിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നു. ജീവൻ ജോബ് തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷങ്ങളുടെ തീവ്രത വ്യക്തമാക്കും വിധത്തിൽ ആയിരുന്നു തിരക്കഥയും സംഭാഷണങ്ങളും. അജയനായി ടോവിനോ നിറഞ്ഞടിയപ്പോൾ മറ്റു കഥാപാത്രങ്ങളും അവരുടെ ജോലികൾ ഗംഭീരമാക്കി.
ഇന്നിനോട് ചോദിക്കുന്ന ചോദ്യമെന്ന നിലയ്ക്കാണ് കുപ്രസിദ്ധ പയ്യൻ നമുക്ക് മുന്നിലേക്ക് എത്തുന്നത്,കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക എന്ന വാക്യം അനുവർത്ഥമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ കുപ്രസിദ്ധ പയ്യൻ മുന്നോട്ട് വയ്ക്കുന്ന ചിന്തകളും പ്രാധാന്യമർഹിക്കുന്നു.
ഓരോ ഭാഗങ്ങളിലും അതിന്റെ അതേ തീവ്രതയോടെ അജയനെ നമുക്ക് മുന്നിലവതരിപ്പിക്കാനും സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം വിട്ടു പോവാതെ കഥ പറയാനും സംവിധായകൻ മധുപാലിന് കഴിഞ്ഞിട്ടുണ്ട്.
മികച്ചൊരു ത്രില്ലറിനൊപ്പം തന്നെ സമൂഹത്തിന് നേരെ വയ്ക്കുന്ന ചോദ്യങ്ങൾക്കൊപ്പവും കുപ്രസിദ്ധ പയ്യൻ നടന്നു കേറുന്നത് പ്രേക്ഷക മനസുകളിലേയ്ക്ക് ആണ്. ഉത്തരമില്ലെങ്കിലും ഇന്നത്തെ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ചോദ്യമായി ഈ സിനിമയും നിലനിൽക്കും.