ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാസ്സ് മസാല ചിത്രം ചെയ്യാനൊരുങ്ങിയ മമ്മൂട്ടിയെ പ്രേക്ഷകർ കാത്തിരുന്നത് വലിയ ആകാംഷയോടെ ആയിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രയ്ലറും വലിയ പ്രതീക്ഷകളും തന്നു കൊണ്ട് അവസാനം ഇന്നാണ് ചിത്രം പുറത്തിറങ്ങിയത്. നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്ന് കഥയൊരുക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ പറയുന്നത് മലയാള സിനിമയിലേക്ക് പണം ഫിനാൻസ് ചെയ്യുന്ന ബോസ് എന്നയാളെ പറ്റിയും അയാളെ തറ പറ്റിക്കാനുള്ള ചിലരുടെ ശ്രമവുമാണ്.
മമ്മൂട്ടിയെ കൂടാതെ രാജ് കിരൺ, ഷാജോൺ, സിദ്ദിഖ്, ബൈജു, ഹരീഷ് കണാരൻ തുടങ്ങി വൻ താരനിര സിനിമയിലുണ്ട്. വളരെ നാളുകൾക്ക് ശേഷം വളരെ എനർജെറ്റിക്ക് ആയ പെർഫോമൻസ് ആണ് മമ്മൂട്ടിയിൽ നിന്ന് കാണാൻ സാധിച്ചത്. ബോസ് എന്ന കഥാപാത്രമായി അഴിഞ്ഞാടുകയായിരുന്നു എന്നു പറഞ്ഞാലും കുറഞ്ഞു പോകില്ല. മറ്റുള്ളവരും തങ്ങളുടെ റോളിനോട് നീതി പുലർത്തി. ചടുലത നിറഞ്ഞ തിരക്കഥയ്ക്ക് മസാലയിൽ ഒട്ടും കുറവില്ലാത്ത മേയ്ക്കിങ് നൽകി അജയ് വാസുദേവും മികവ് പുലർത്തി. ഗോപി സുന്ദർ ഒരുക്കിയ സംഗീതം എന്നത്തേയും പോലെ മാസ് ക്കാ ബാപ്പ് എന്നു തന്നെ പറയണം. റെനദേവ് ഒരുക്കിയ ഛായാഗ്രഹണവും തൃപ്തികരമായിരുന്നു.
ചുരുക്കത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കാതെ കാണാവുന്ന മാസ്സ് ആക്ഷൻ പടമാണ് ഷൈലോക്ക്. മികച്ച സിനിമകൾക്കൊപ്പം ഇത്തരം മാസ്സ് ആക്ഷൻ സിനിമ താല്പര്യം ഉള്ള പ്രേക്ഷകരുടെ ആസ്വാദനം കൂടി മാനിക്കുന്ന മമ്മൂക്കയുടെ സെലക്ഷൻ അഭിനന്ദനാർഹം തന്നെ. നിരാശരാവാതെ കുറച്ചു നിമിഷങ്ങൾ ആസ്വദിക്കാമെന്ന ഗ്യാരണ്ടി ഷൈലോക്ക് തരുന്നുണ്ട്.