ഇന്ദ്രജിത്, മുരളി ഗോപി എന്നിവർ പ്രധാന താരങ്ങളായി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് താക്കോൽ. നവാഗതനായ കിരൺ പ്രഭാകരൻ ഒരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ഷാജി കൈലാസ് ആണ്. അംബ്രോസ് എന്ന സഹവികാരി പുതിയ ഇടവകയിൽ എത്തുന്നതും അവിടെ ഉള്ള ഇദ്ദേഹത്തിന്റെ ബന്ധുവിന് മരിക്കുന്നതിന് മുമ്പ് പറയാനുള്ളത് എന്താണ് എന്നുമാണ് ത്രില്ലർ സ്വഭാവം ഉള്ള താക്കോൽ പറയുന്നത്.
ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും കൂടാതെ ഇനിയ, ലാൽ, സുദേവ് നായർ, രഞ്ജി പണിക്കർ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. തന്റെ ആദ്യ സംവിധാന സംരംഭം മികച്ചതാക്കി അവതരിപ്പിക്കാൻ കിരൺ പ്രഭാകറിന് സാധിച്ചിട്ടുണ്ട്. അളന്നു മുറിച്ച പക്വതയുള്ള മേയ്ക്കിങ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിലുടനീളം പശ്ചാത്തല സംഗീതം കൊണ്ട് ത്രില്ലർ സ്വാഭാവം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. എം ജയചന്ദ്രന്റെ സംഗീതത്തിന് ഒരു മികച്ച കൈയ്യടി തന്നെ നൽകാം. അതോടൊപ്പം ആൽബി നിർവഹിച്ച മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കാതെ മുന്നേറാൻ സാധിച്ചിട്ടുണ്ട് എന്ന് പറയാം.
അംബ്രോസ് വികാരി ആയി ഇന്ദ്രജിത്തും പൈലി എന്ന ദേഷ്യക്കാരനായ വികാരി ആയി മുരളി ഗോപിയും കയ്യടി അർഹിക്കുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. ഇരുവരുടെയും കരിയറിലെ ഗംഭീര വേഷങ്ങളിൽ ഇനി താക്കോലിലെ കഥാപാത്രവും ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ തീയേറ്ററിൽ ദൃശ്യ ഭംഗിയോടെയും മിസ്റ്ററി സ്വഭാവത്തോടെയും തന്നെ കാണേണ്ട ചിത്രമാണ് താക്കോൽ. ക്ലാസ് സ്വഭാവം നിലനിർത്തുന്ന നല്ലൊരു ത്രില്ലർ, അതാണ് താക്കോൽ.