രണ്ടു തവണ റിലീസ് മാറ്റി വച്ചെങ്കിലും ഒരുപാട് പ്രതീക്ഷകളുമായി വന്ന തീവണ്ടിയിൽ യാത്ര ചെയ്യാൻ ആദ്യ ദിനം വന്ന പ്രേക്ഷകർ ഒരുപാടുണ്ടായിരുന്നു. ഇന്നത്തെ കേരളത്തിന്റെ താരമായ ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്തു ആഗസ്റ്റ് ഫിലിംസ് നിർമിച്ചു പുറത്തിറങ്ങിയ തീവണ്ടി ഒരു ചെയ്‌ൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. പുള്ളിനാട് നിവാസികളുടെയും ഇടയിലൂടെ പോകുന്ന തീവണ്ടി എന്ന ഓമനപേരുള്ള ബിനീഷ് ദാമോദരൻ ആയാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. വ്യക്തമായ രാഷ്ട്രീയം ആക്ഷേപഹസ്യത്തിൽ ചാലിച്ചു പറയുന്ന തീവണ്ടിയിൽ ഒരുപിടി മികച്ച താരനിരയും ഉണ്ട്.
സുരാജ് വെഞ്ഞാറമൂട്, സൈജു കുറിപ്പ്, സുധീഷ്, സംയുക്ത തുടങ്ങിയവരാണ് മറ്റു കഥാപത്രങ്ങൾ. തന്റെ പുകവലി മൂലം നഷ്ടങ്ങൾ മാത്രം ഉണ്ടാവുന്ന സാഹചര്യത്തിൽ തന്റെ സഹോദരീ ഭർത്താവിന്റെ ഒരു പ്രത്യേക ആവശ്യ പ്രകാരം സിഗരറ്റ് ഉപേക്ഷിക്കാൻ ബിനീഷ് തയ്യാറാവുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളും നർമത്തിൽ ചാലിച്ചു കൊണ്ട് തീവണ്ടി പറയുന്നു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗൗതം ശങ്കർ ആണ്. നാടിന്റെ സൗന്ദര്യവും അഭിനയ മുഹൂർത്തങ്ങളും വ്യക്തമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട് ഗൗതം ശങ്കർ.
സംഗീതം നിർവഹിച്ചിരിക്കുന്ന കൈലാസ് മേനോനും നല്ല കയ്യടികൾ അർഹിക്കുന്നു. പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുപോലെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞിരിക്കുന്നു.
ബിനീഷ് ആയി ടോവിനോ നിറഞ്ഞാടിയിരിക്കുന്നു ചിത്രത്തിൽ. കയ്യടികളും പ്രശംസയും അർഹിക്കുന്ന പ്രകടനം. മറ്റെല്ലാ കഥാപത്രങ്ങളും ചിത്രത്തിന് വേണ്ടുന്ന അസാമാന്യ പ്രകടനങ്ങൾ കാഴ്ച വച്ചിരിക്കുന്നു
ഇപ്പോൾ തീവണ്ടി എന്ന ചിത്രം പറയുന്ന രാഷ്ട്രീയം ഒരുപക്ഷേ എല്ലാവർക്കും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ നിങ്ങൾ സിഗരറ്റ് വലിക്കുന്നതോ അല്ലെങ്കിൽ ആ ശീലമുള്ളതോ ആയ ഒരു സുഹൃത്തോ ഉണ്ടെങ്കിൽ ഈ തീവണ്ടിയിൽ കുറച്ചു നേരം യാത്ര ചെയ്യുക. ഒരു പക്ഷെ നിങ്ങളുടെ ശീലത്തിന് ഒരു ചെറിയ കടിഞ്ഞാണ് ഇടാൻ എങ്കിലും നിങ്ങളെ കൊണ്ട് സാധിക്കുമെന്ന ഉറപ്പ് തരാൻ കഴിയും.
കുടുംബ സമേധം എല്ലാവർക്കും ഒരുപോലെ കാണാൻ കഴിയുന്ന മുതിർന്നവർ മുതൽ കുട്ടികൾ വരെ ആസ്വദിക്കാൻ കഴിയുന്ന കംപ്ലീറ്റ് ഫാമിലി എന്റര്ടെയ്നർ തന്നെയാണ് തീവണ്ടി