അടുത്തിടെ ആയി മമ്മൂട്ടി എന്ന നടനെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്ന ഒരു ചിത്രം വരുന്നില്ല എന്നതിന് മറുപടി ആയിട്ടായിരുന്നു നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ തീയേറ്ററിൽ എത്തിയത്. ഷട്ടറിന് ശേഷം ജോയ് മാത്യു രചിക്കുന്ന കഥ എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രതീക്ഷ.
ഊട്ടിയിൽ പഠിക്കുന്ന ശ്രുതി എന്ന പെണ്കുട്ടി കോളേജിലെ സമരം മൂലം വീട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുന്നതും അവിചാരിതമായി പിതാവിന്റെ സുഹൃത്തായ കൃഷ്ണകുമാറിനെ കാണുന്നതും കൂടെ യാത്ര ചെയ്യുന്നതും തുടങ്ങിയ കഥയാണ് അങ്കിൾ പറയുന്നത്.
കൃഷ്ണകുമാർ എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ മമ്മൂക്ക മനോഹരമാക്കി. ശ്രുതിയുടെ മാതപിതാക്കളായി ജോയ് മാത്യു, മുത്തുമണി എന്നിവരും വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ബിജിപാലിന്റെ ഈണത്തിൽ മമ്മൂട്ടി തന്നെ പാടിയ പാട്ട് തീയേറ്ററിൽ ഓളമുണ്ടാക്കുന്നതായിരുന്നു. സിനിമറ്റൊഗ്രഫി, തിരക്കഥ എന്നിവയും മികച്ചു നിന്നു.
സമൂഹത്തിൽ ഉള്ള പുരുഷ-സ്ത്രീ വേര്തിരിവുകളും, എല്ലാത്തിനെയും സദാചാര ഭാവത്തോടെ കാണുന്ന മലയാളി മനസ്സുകളെയും പാടെ പരിഹസിക്കുന്നുണ്ട് കഥാകൃത്. ഷട്ടറിനു ശേഷം ഇതു പോലെ പലരും പറയാൻ ആഗ്രഹിക്കുന്ന ഒരു വിഷയം തന്നെ കൈകാര്യം ചെയ്ത ജോയ് മാത്യുവിനു തന്നെയാണ് കുതിരപ്പവൻ. എക്കാലത്തെയും മികച്ച സൃഷ്ടിയോ ഇന്നിനെ പുകഴ്ത്തുന്ന സൃഷ്ടിയോ അല്ല അങ്കിൾ., മറിച്ച് ഇന്നും നാളെയും കേരളത്തിൽ ഒരു പോലെ ചർച്ച ചെയ്യുന്ന ചെയ്യപ്പെടുന്ന വിഷയം കൈകാര്യം ചെയ്ത സിനിമയാണ്.
അവധിക്കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു വിരുന്ന് തന്നെ മമ്മൂട്ടി-ജോയ് മാത്യു കൂട്ടുക്കെട്ടിൽ ലഭിച്ചത്
Rating: 4/5