നടി സൗന്ദര്യയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്; നായികയാകാൻ സായ് പല്ലവിയോ?

തെന്നിന്ത്യൻ താരസുന്ദരി സൗന്ദര്യയുടെ ജീവിതം സിനിമയാകുന്നു. തമിഴിലും, തെലുങ്കിലും, ബോളിവുഡിലും വരെ നിരവധി കഥാപാത്രങ്ങൾക്ക് ജീവനേകിയ താരമാണ് സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടൻ മാമ്പഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടേയും പ്രിയങ്കരിയായ നായിക.

സിനിമാലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സൗന്ദര്യയുടെ അപ്രതീക്ഷിതമായ മരണം. ഇപ്പോഴിതാ താരത്തിന്റെ ജീവിതകഥ സിനിമയാക്കുകയാണ്. തെലുങ്കിലാണ് ചിത്രം ഒരുക്കുന്നത്. നായികയാകാനായി സായ് പല്ലവിയെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്തവർഷം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

1977 ജൂലൈ 18-നായിരുന്നു സൗന്ദര്യയുടെ ജനനം. കന്നട സിനിമാ നിര്‍മ്മാതാവും എഴുത്തുകാരനുമായ കെ.എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായ സൗന്ദര്യ 1992-ല്‍ പുറത്തിറങ്ങിയ ‘ഗാന്ധര്‍വ’ എന്നചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. എംബിബിഎസ് ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് താരം സിനിമയിലെത്തിയത്. 2004, ഏപ്രിൽ 17 ന് ബെംഗളുരുവിലുണ്ടായ ഒരു വിമാന അപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു.