മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. എൺപതുകളിലേയും തൊണ്ണൂറുകളിലേയും മലയാള സിനിമാചരിത്രത്തിൽ ആദ്യം രേഖപ്പെടുത്തിയ പേരുകളിലൊന്ന് ഡെന്നിസ് ജോസഫിന്റേതാണ്.തന്റെ സിനിമാജീവിതത്തെ കുറിച്ച് ഡെന്നിസ് ജോസഫ് നിറക്കൂട്ടികളില്ലാതെ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്. എവിടെയെങ്കിലും ഒരു കഥ പോലും എഴുതാതെ നേരിട്ട് സിനിമയിലേക്ക്. 1985ല്‍ ജേസി സംവിധാനം ചെയ്ത “ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയായിരുന്നു ഡെന്നിസിന്റെ സിനിമാപ്രവേശം. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഡെന്നിസ് പരാജയപ്പെട്ടില്ല. തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചതോടെ മലയാള സിനിമയിലെ പൊന്നുംവിലയുള്ള തിരക്കഥാകൃത്തായി മാറി ഡെന്നിസ് ജോസഫ്.
മലയാള സിനിമ ഒരിക്കലും മറക്കാത്ത മെഗാഹിറ്റുകൾ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ ഡെന്നീസിന്റെ തൂലികയിൽ വിരിഞ്ഞു.രാജാവിന്റെ മകന്, ന്യൂഡല്‍ഹി,സംഘം, നമ്ബര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്, നായര്‍ സാബ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ്ഗോപിയും ഉൾപ്പെടെ താരരാജക്കന്മാർക്ക് മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച ചിത്രങ്ങൾ കൂടിയായിരുന്നു ഡെന്നീസിന്റെ രചനകളിൽ പലതും. മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ് തുടങ്ങിയ പഞ്ച് ഡയലോഗുകൾ സിനിമാപ്രേമികൾക്കിടയിൽ ഇന്നും മുഴങ്ങിക്കേൾക്കാം.
വിന്‍സെന്റ് ഗോമസും കൃഷ്ണമൂര്‍ത്തിയും ടോണി കുരിശിങ്കലും കുട്ടപ്പായിയും രവി വര്‍മ്മയും കോട്ടയം കുഞ്ഞച്ചനും ഉൾപ്പെടെ ഡെന്നിന്റെ സുവർണ തൂലിക സമ്മാനിച്ച നിരവധി കഥാപാത്രങ്ങളെ മലയാളി നെഞ്ചിലേറ്റി നടന്നു. ജോഷി, തമ്പികണ്ണന്താനം എന്നിവരായിരുന്നു ഡെന്നീസിന്റെ മുഖ്യ സംവിധായകർ.പതിമൂന്നോളം സിനിമകളാണ് ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്നത്.
രാജന്‍ പി ദേവിനെ മലയാളത്തിന് സമ്മാനിച്ച ഇന്ദ്രജാലം, സിനിമാപ്രേമികളേയും അല്ലാത്തവരേയും ഒരുപോലെ കണ്ണിരണിയിച്ച ആകാശദൂത്,ശ്യാമ, ഭൂമിയിലെ രാജാക്കന്മാര്‍, വഴിയോരക്കാഴ്ചകള്‍, സംഘം, തുടങ്ങി നിരവധി ചിത്രങ്ങൾ പിന്നെയും ആ തൂലികയിൽ നിന്ന് പെയ്തിറങ്ങി.അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനുഅങ്കിള്‍, സംഘം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി സംവിധാനെ ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശിയ അവാർഡ് സ്വന്തമാക്കി.
1957 ഒക്ടോബര്‍ 20ന് എം.എന്‍. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരില്‍ ജനിച്ച ഡെന്നീസ്, ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നും ബിരുദവും നേടിയിരുന്നു.നടന്‍ ജോസ് പ്രകാശിന്റെ മരുമകനാണ്. ലീനയാണ് ഭാര്യ. എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.എന്നിവർ മക്കളാണ്. 62 ാം വയസിൽ ഹൃദയാഘാതത്തെത്തുടർന്ന് ഡെന്നിസ് ജോസഫ് ഓർമ്മയാകുമ്പോൾ മലയാളസിനിമയ്ക്ക് പ്രയങ്കരനായ തിരക്കഥാകൃത്തിനെ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രകാരനെക്കൂടിയാണ് നഷ്ടമാകുന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങളും, മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും, ആരാധകരുമെല്ലാം അവരുടെ പ്രിയ രചയിതാവിന് ഇതിനോടകം അനുശോചനം അറിയിച്ചുകഴിഞ്ഞു. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും, സുഹൃത്തുക്കളായ ചലച്ചിത്ര പ്രവർത്തകരും ഡെന്നീസ് ജോസഫിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു.
മലയാളത്തിന്റെ എക്കാലത്തേയും പ്രിയങ്കരനായ തിരക്കഥാകൃത്തിന്, ഹിറ്റ് മേക്കർക്ക് 10 G Media-യുടെ ആദരാഞ്ജലികൾ