മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനും നിലവില്‍ ബിസിസിഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാക്കുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ‘ദാദ’ ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിലെ നായകന്റെ പേര് നിര്‍ദ്ദേശിച്ചതും ഗാംഗുലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിർദേശിച്ചത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വമ്പൻ മുതല്‍ മുടക്കിലാകും ഗാംഗുലിയുടെ ബയോപിക് പുറത്തിറങ്ങുകയെന്നാണ് സൂചന. ക്രിക്കറ്റ് സിനിമ പ്രേമികൾ ഒരുപോലെ സിനിമ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മുന്‍പും ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് അഭിനയിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് അസ്ഹറുദീന്റെ ജീവിതം സിനിമ ആക്കിയിരുന്നു. ഇമ്രാൻ ഹാഷ്മി ആയിരുന്നു സിനിമയിൽ മുഹമ്മദിനെ അവതരിപ്പിച്ചത്. മിതാലി രാജിന്റെ ജീവിതവും വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തപ്‌സി പന്നു ആയിരിക്കും മിതാലി രാജിനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുക.