തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച തമിഴ് ചിത്രം ‘തലൈവി’ തിയറ്ററുകളിലെത്തുന്നു. 50 ശതമാനം പേർക്ക് മാത്രമാണ് തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും.
എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എം.ജിആറിന്‍റെ വേഷത്തില്‍ എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കരുണാനിധിയുടെ റോളില്‍ നാസറും എത്തുന്നു. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.
അതേസമയം തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചിട്ടും തമിഴ്നാട്ടിലെ ഭൂരിഭാഗം തിയറ്ററുകളും ഇന്ന് തുറന്നില്ല. ശുചീകരണത്തിനുള്‍പ്പെടെ വേണ്ടത്ര സമയം ലഭിക്കാത്തതുകൊണ്ടാണ് അതിനു കഴിയാതിരുന്നതെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം.