മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ പൃഥിരാജ് സുകുമാരന്റെ സിനിമാപ്രവേശനം ഓർക്കുകയാണ് ഈ അമ്മ.
അപ്രതീക്ഷിതമായായിരുന്നു നടൻ സുകുമാരന്റെ മരണം. മക്കൾ രണ്ടു പേരും ന്നായി പഠിക്കണമെന്നും ലോകമറിഞ്ഞു വളരണമെന്നും സുകുമാരന് നിർബന്ധമായിരുന്നുവെന്ന് മല്ലിക പറയുന്നു. ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടര്‍ എന്‍ജീനിറിംഗ് പാസായി. അപ്പോഴാണ് പൃഥ്വി ആസ്ട്രേലിയയില്‍ ബാച്ചിലേര്‍സ് കോഴ്സ് ചെയ്യാന്‍ ഐഡിപി വഴി ട്രൈ ചെയ്യാം എന്ന് പറയുന്നത്.
ഇന്റര്‍വ്യൂവിന് രണ്ടാം റാങ്ക് നേടി, പൃഥ്വി പഠനം തുടങ്ങി. ഇടക്ക് രണ്ടുമാസം അവധിക്ക് നാട്ടിലെത്തിയ സമയത്താണ് നന്ദനം സിനിമയിലേക്ക് രാജു എത്തുന്നത്. അതിനു പിറകേ അവസരങ്ങൾ ഒത്തിരി തേടിവന്നു. പഠനം വേണോ സിനിമ വേണോ എന്ന് തീരുമാനിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ 35 വയസിനുള്ളില്‍ ആ കോഴ്സ് ചെയ്യാന്‍ സാധിക്കുമെന്ന് അറിഞ്ഞു. അതോടെ രണ്ട് വര്‍ഷം സിനിമയില്‍ നോക്കാം എന്നിട്ട് പറ്റുന്നില്ലെങ്കില്‍ കോഴ്സ് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണയും അച്ഛന്റെ അനുഗ്രഹവും പൃഥ്വിക്ക് വിജയം നേടിക്കൊടുത്തുവെന്ന് മല്ലിക സുകുമാരൻ പറയുന്നു.