ടോറന്റോ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പ്രദർശനത്തിന് ശേഷം പ്രേക്ഷകർ ഒന്നടങ്കം റിലീസിന് വേണ്ടി കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളിയുടെ മൂത്തോൻ. ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് ടോറന്റോയിൽ നിന്നും ലഭിച്ചത്. പല പ്രമുഖ അന്താരാഷ്ട്ര നിരൂപകരും ചിത്രത്തെ ‘മാസ്റ്റർ ക്ലാസ്സ്’ എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം ദി ക്വിന്റ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഏറ്റവും ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രമാണ് മൂത്തോനിലേതെന്ന് നിവിൻ പറയുന്നു. ചിത്രം കണ്ട ആളുകൾ ആ പ്രയത്നത്തെ പ്രശംസിക്കുമ്പോൾ തീർച്ചയായും നിവിന്റെ അധ്വാനം വെറുതെ ആയില്ല എന്ന് വേണം കരുതാൻ.
ടോറന്റോ ഫിലിം ഫെസ്റ്റിവലിന് ശേഷം മുംബൈ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് തീരുമാനിക്കുകയുള്ളു എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപ് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.