രഞ്ജിത് ശങ്കർ – ജയസൂര്യ വിജയക്കൂട്ടുകെട്ടിലെ അഞ്ചാം ചിത്രമെന്ന നിലയിൽ മേരിക്കുട്ടി നൽകിയ പ്രതീക്ഷ വളരെ വലുതായിരുന്നു. മാത്തുകുട്ടി എന്ന വ്യക്തി ജന്മനാ ഉണ്ടായിരുന്ന പെണ്ണായി മാറാൻ ഉള്ള പ്രവണതയിൽ നിന്നു അവയവ മാറ്റം വഴി പെണ്ണ് ആവുകയും തുടർന്നുള്ള വർത്തമാനകാലവും മേരിക്കുട്ടിയുടെ ചെറുത്തുനിൽപ്പിന്റെ പോരാട്ടങ്ങളും ചിത്രം പറയുന്നു. ട്രാൻസ്സെക്ഷ്വൽ വ്യക്തികളെ സമൂഹം നോക്കിക്കാണുന്ന രീതിയും അവരോടുള്ള അവഗണനയും എടുത്തു കാട്ടുന്നുണ്ട് ചിത്രത്തിൽ.
വാഷ്റൂം സംവിധാനങ്ങൾ, പബ്ലിക് സ്ഥലങ്ങളിലെ പെരുമാറ്റം തുടങ്ങി ഇത്തരം വ്യക്തികളോടുള്ള ചെറുതെങ്കിലും ഗൗരവമായ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടുന്നു സംവിധായകൻ.
എന്നത്തേയും പോലെ ഞെട്ടിക്കുക തന്നെ ചെയ്തിരിക്കുന്നു ജയസൂര്യ. നടനെ കാണാതെ കഥാപാത്രത്തെ മാത്രം സ്ക്രീനിൽ കാണുക എന്നത് തന്നെയായിരുന്നു ഇവിടെയും. അത്രമേൽ മേൽ മനോഹരക്കിയിരിക്കുന്നു മേരിക്കുട്ടിയെ. അജു വർഗീസ്, ജുവൽ മേരി, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും അവരവരുടെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്.
ആനന്ദ് മധുസൂധനന്റെ പാട്ടുകളോടും പശ്ചാത്തലത്തോടൊപ്പവും ഉള്ള ഡയലോഗുകളും സീനുകളും എല്ലാ രഞ്ജിത് ശങ്കർ പടങ്ങളെ പോലെ തന്നെ പ്രേക്ഷകന് രോമാഞ്ചമുണർത്തുന്നവയാണ്.
‘ഞാൻ മേരിക്കുട്ടി’ ഒരു സാധാരണ ചിത്രമല്ല. നമ്മുടെ സിനിമ സങ്കൽപ്പങ്ങൾക്ക് അപ്പുറം നിന്നു കാണേണ്ടുന്ന ഒന്നാണ്. പലതും പഠിപ്പിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം. പെരുന്നാൾ കാലത്ത് കുടുംബത്തോടൊപ്പം കണ്ടു കൊണ്ട് ചില ചിന്തകളോടെയും തീരുമാനങ്ങളോടെയും കൂടി തിയേറ്റർ വിടാൻ മേരിക്കുട്ടി സഹായിക്കും എന്നുറപ്പാണ്