പ്രശസ്ത സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ടെക്‌നോ പാര്‍ക്കിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയി ജോലി നോക്കിയിരുന്ന ശബരി അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് തിരിയുന്നത്. മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനെത്തിയതാണ് ശബരിനാഥിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തില്‍ പകരക്കാരനാകുകയായിരുന്നു. ഈ പ്രകടനം ശ്രദ്ധേയമായതോടെ തുടര്‍ന്നും അവസരങ്ങള്‍ തേടിയെത്തി.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി അഭിനയിച്ചു വന്നിരുന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിര്‍മാതാവ് ആയിരുന്നു. സ്വാമി അയ്യപ്പന്‍, സ്ത്രീപഥം, അമല, നിലവിളക്ക് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 43 വയസ്സായിരുന്നു.
അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ശബരി. പ്രിയ നടന്റെ വിയോഗമറിഞ്ഞ് ഞെട്ടലിലാണ് സുഹൃത്തുക്കൾ.നിരവധി സിനിമാ സീരിയല്‍ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഫിറ്റ്നസിൽ അറെ ശ്രദ്ധ പിലർത്തിയിരുന്നു ശബരിക്ക് ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതം വന്നതിനെ പലരും ഞെട്ടലോടെയാണ് കേട്ടത്.