അഭിനയ നാളുകളുടെ അൻപത് ആണ്ടുകൾ പിന്നിട്ട മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്‍ദം ഏത് മലയാളികൾക്കും സുപരിചിതമാണ്.നിരവധി പ്രമുഖരാണ് പ്രിയതാരത്തിന് ആശംസകളുമായെത്തിയത്. മമ്മൂട്ടിയുടെ ശബ്‍ദത്തിന്റെ ഗാംഭീര്യവും ഭാവവുമെല്ലാം മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. എന്നാൽ കരിയറിന്റെ ആദ്യ കാലഘട്ടത്തിൽ മറ്റ് പ്രമുഖ നടന്മാരെ പോലെ തന്നെ മമ്മൂട്ടിക്കും സിനിമയില്‍ സ്വന്തം ശബ്‍ദത്തില്‍ നൽകാൻ കഴിഞ്ഞിരുന്നില്ല.മമ്മൂട്ടിക്ക് വേണ്ടി അന്ന് ഡബ്ബ് ചെയ്ത പ്രമുഖ നടനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമയായ മേളയില്‍ ശബ്‍ദം നല്‍കിയത് ശ്രീനിവാസൻ എന്നതാണ് ഇപ്പോൾ കൗതുകമുളവാക്കുന്നത്.
കെ.ജി ജോര്‍ജ് സംവിധാനം ചെയ്‍ത മേള എന്ന സിനിമയില്‍ മികച്ച കഥാപാത്രമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. തൊട്ടടുത്ത സിനിമയായ സ്‍ഫോടനത്തില്‍ മണി അന്തിക്കാട് ആയിരുന്നു മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയത്.
ഒരുകാലത്ത് പൗരുഷത്തിന്റെ പ്രതീകമായും മമ്മൂട്ടിയുടെ ശബ്‍ദം വിലയിരുത്തപ്പെട്ടു. ഇടിമുഴക്കം പോലെയും നൊമ്പരമായും വാത്സല്യമായും പകയായും സ്‍നേഹമായും ഒക്കെ പല ഭാവങ്ങളില്‍ മമ്മൂട്ടിയുടെ ശബ്‍ദവും ഭാഷാശൈലിയും പലതരത്തില്‍ രൂപാന്തരപ്പെട്ടതിന് സിനിമകള്‍ സാക്ഷി.
അനുഭവങ്ങള്‍ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ 1971ൽ മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നത്. ആദ്യമായി സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയതും ശ്രീനിവാസനാണ്.