മലയാള ചലച്ചിത്രലോകത്തെ ആദ്യകാല പ്രതിഭകളിലൊരാളായിരുന്നു കെ പി ഉമ്മർ. 1960 കളോടെ കെപിഎസിയുടെ നാടകട്രൂപ്പുകളിൽ നിന്നാണ് അദ്ദേഹം വെള്ളിത്തിരയിലേക്കെത്തുന്നത്. 1965-ല്‍ എംടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബനാഥനായുമെല്ലാം ഉമ്മർ തിളങ്ങി. നസീർ ചിത്രങ്ങളിലായിരുന്നു ഉമ്മറിന് കൂടുതലും പ്രതിനായക വേഷങ്ങൾ ലഭിച്ചത്. ഭാര്യമാര്‍ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്സ്, സിഐഡി നസീര്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയവ ഉമ്മറിന്റെ അഭിനയ ജീവിതത്തിലെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 72 ാം വയസിൽ ഉമ്മർ ഓർമ്മയായി. 2001 ഒക്ടോബർ 29 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. ചലച്ചിത്ര നടനായ റഷിദ് ഉൾപ്പെടെ മുന്നുമക്കളുണ്ട്.